കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ദില്ലിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. സംഘടനയുടെ സ്ഥാപകനായ അഭിജിത് ദീപ്കെ പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകാനായി ഇന്ന് രാവിലെ ദില്ലിയിൽ എത്തിച്ചേർന്നു
വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ജന്തർമന്തിറിൽ സമരം നടത്താനുള്ള ഔദ്യോഗിക അനുമതി തേടാനാണ് അഭിജിത് ദീപ്കെയുടെ തീരുമാനം. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ സമരത്തിന് അനുമതി ലഭിക്കാൻ സാധ്യത കുറവാണെന്നാണ് അധികൃതർ നൽകുന്ന സൂചന. ക്രമസമാധാന നില കണക്കിലെടുത്ത് തലസ്ഥാനത്ത് ദില്ലി പൊലീസ് സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ആയിരത്തിലധികം ഉദ്യോഗസ്ഥരെയാണ് ജന്തർമന്തിറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിന്യസിച്ചിരിക്കുന്നത്.നിലവിൽ സമരം നടത്തുന്നതിനായി ആരും ഔദ്യോഗികമായി അനുമതി തേടിയിട്ടില്ലെന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, തങ്ങളുടെ പ്രതിഷേധം തികച്ചും സമാധാനപരമായിരിക്കുമെന്നും ജനാധിപത്യപരമായ രീതിയിൽ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും സിജെപി നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന ഈ സമരത്തിന് വലിയ രാഷ്ട്രീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമാജ്‌വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ സമരം കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വരും മണിക്കൂറുകളിൽ ദില്ലിയിൽ പ്രതിഷേധം ഏത് രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്നത് ഏറെ നിർണ്ണായകമാണ്. വിദ്യാർത്ഥി സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ച പരീക്ഷാ വിവാദങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി തുടരുകയാണ്.