കൂത്താട്ടുകുളം: നാലുമാസം പ്രായമുള്ള കുഞ്ഞ് ധ്രുവാന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാ സഹായം തേടി നാടൊരുമിക്കുന്നു. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക്-അശ്വതി ദമ്പതികളുടെ മകനാണ് ധ്രുവാൻ. സ്പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ്-1 (എസ്എംഎ) എന്ന അപൂർവ രോഗാവസ്ഥയിലാണ് കുഞ്ഞ് ഇപ്പോൾ.
ഒരു മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പേശികളുടെ ബലം കുറഞ്ഞ് ശരീരത്തിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെടുത്തുന്നതാണ് ഈ രോഗാവസ്ഥ. ഇതിനോടകം ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവായിട്ടുണ്ട്. കുട്ടിയുടെ ചലനശേഷി വീണ്ടെടുക്കുന്നതിന് ജീൻ തെറപ്പി അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ നിർദേശം. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യേണ്ട ഈ മരുന്നിനായി ഏകദേശം 16 കോടി രൂപയാണ് ചികിത്സാ ചെലവായി കണക്കാക്കുന്നത്.
ധ്രുവാന്റെ ചികിത്സാ സഹായത്തിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രത്യേക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് ഓഫ് ബറോഡയുടെ കൂത്താട്ടുകുളം ശാഖയിൽ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു.
