മറയൂർ മേഖലയിലെ അടയ്ക്ക കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. മുൻവർഷങ്ങളിൽ കിലോയ്ക്ക് 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ സീസൺ തുടങ്ങിയപ്പോൾ തന്നെ 60 രൂപ മാത്രമാണ് വിപണിയിൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വില വീണ്ടും ഇടിഞ്ഞ് 50 മുതൽ 55 രൂപ വരെയെന്ന നിലയിലേക്ക് താഴ്ന്നതോടെ കർഷകർ ദുരിതത്തിലായി.
വിലയിടിവിന് പിന്നിലെ കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത് വിദേശത്തുനിന്നുള്ള ഇറക്കുമതിയിലെ വർധനവാണ്. വിയറ്റ്നാമിൽ നിന്നുള്ള കൊട്ടടയ്ക്കയുടെ ഇറക്കുമതി കൂടിയതും തമിഴ്നാട്ടിലെ ഉൽപാദനത്തിലെ വർധനവുമാണ് വിപണിയെ ദോഷകരമായി ബാധിച്ചത്.
പത്ത് വർഷം മുൻപ് വരെ മറയൂർ മേഖലയിലെ ഭൂരിഭാഗം കർഷകരും കരിമ്പ് കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, കൃഷി മുതൽ ശർക്കര ഉൽപാദനം വരെയുള്ള ഒരു വർഷത്തെ നീണ്ട കാത്തിരിപ്പും, തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വ്യാജ ‘മറയൂർ ശർക്കര’ വിപണിയിൽ സൃഷ്ടിക്കുന്ന തിരിച്ചടിയും കർഷകരെ ഈ മേഖലയിൽ നിന്ന് അകറ്റി. ഇതേത്തുടർന്നാണ് പലരും കമുക് കൃഷിയിലേക്ക് ചുവടുമാറിയത്.
ആനക്കാൽപെട്ടി, ചെറുവാട്, ചാനൽമേട്, കരശനാട്, കോവിൽകടവ് തുടങ്ങിയ പ്രദേശങ്ങളിൽ കമുക് കൃഷി വ്യാപകമാണ്. കരിമ്പ് കൃഷി ഉപേക്ഷിച്ച് വലിയ ലാഭം പ്രതീക്ഷിച്ച് അടയ്ക്ക കൃഷിയിലേക്ക് മാറിയ കർഷകരാണ് ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
