Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ആലപ്പുഴയിൽ വൈദ്യുതാഘാതമേറ്റ ഗർഭിണിയായ യുവതിയുടെ ഗർഭം അലസി; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

📅 May 23, 2026 | BY SUDHEER KABEER

ആലപ്പുഴ വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജ്‌ലയ്ക്ക് (26) വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ഗർഭം അലസി. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ഉടൻ തന്നെ യുവതിയെ ബീച്ച് വനിതാ–ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.

യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ, വീട്ടിൽ പോയി വിശ്രമിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഗർഭസ്ഥശിശുവിന്റെ അവസ്ഥ അറിയാൻ സ്കാൻ അനിവാര്യമാണെന്നും എന്നാൽ അതിനുള്ള സൗകര്യം ആശുപത്രിയിലില്ലെന്നുമാണ് അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂറോളം ചെലവഴിച്ചിട്ടും കാര്യമായ പരിശോധനകൾ നടക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ നജ്‌ലയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ സ്കാൻ ചെയ്ത ശേഷം തുടർചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

വൈകിട്ട് മൂന്നുമണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച നജ്‌ലയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. സ്കാനിംഗിൽ ഗർഭസ്ഥശിശുവിന്റെ അനക്കം നിലച്ചതായി കണ്ടെത്തുകയായിരുന്നു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് തുടർചികിത്സകൾ നടക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ വ്യക്തമാക്കി.

ബീച്ച് ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്തെത്തിയ സൗത്ത് പോലീസ് നജ്‌ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെ.സി.വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീച്ച് വനിതാ–ശിശു ആശുപത്രി അധികൃതർ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Uploaded Image
« Newer Post Older Post »
Link Copied! ✅