ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിന് (SIT) ലഭിച്ചു. ജംഷദ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
ലഭ്യമായ റിപ്പോർട്ട് പ്രകാരം, ക്ഷേത്രത്തിലെ പാളികൾ മാറ്റപ്പെട്ടിട്ടില്ലെന്നും മറിച്ച് പാളികൾക്ക് മുകളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തിട്ടുള്ളതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയിൽ നിന്നാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. ഏകദേശം നാല് മാസം മുൻപാണ് ഈ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്.
ചെമ്പ് പാളികളുടെ കാലപ്പഴക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതിൽ ഒരു ചെമ്പ് പാളിക്ക് 28 വർഷത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നിർണ്ണായക രേഖ അന്വേഷണ സംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ, പ്രതികൾക്കെതിരെ അതിവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്.
