ഇടമലക്കുടിയിലെ ഗോത്രവർഗക്കാരുടെ യാത്രാ സൗകര്യത്തിനായി 2022-ൽ പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച ജീപ്പ് മാസങ്ങളായി അടിമാലിയിലെ സ്വകാര്യ വർക് ഷോപ്പിൽ കട്ടപ്പുറത്തായിരിക്കുകയാണ്. മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ വാഹനം, ഒരു വർഷം മുൻപ് റവന്യു റിക്കവറി നടപടികൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ദേവികുളം താലൂക്ക് ഓഫിസിലേക്ക് കൈമാറിയിരുന്നു.
ഗതാഗത സൗകര്യം തീരെ കുറവായ ഇടമലക്കുടിയിലേക്ക് ഉദ്യോഗസ്ഥർക്കും മറ്റും സഞ്ചരിക്കാൻ പ്രധാന ആശ്രയമായിരുന്നു ഈ വാഹനം. പെട്ടിമുടി വഴി ഇഡലിപ്പാറ വരെ സർവീസ് നടത്തിയിരുന്ന വാഹനം, ട്രൈബൽ ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങൾക്കും മലയോര മേഖലകളിലെ ഔദ്യോഗിക ആവശ്യങ്ങൾക്കും വിനിയോഗിച്ചുവരികയായിരുന്നു. 2015 മാർച്ചിൽ അടിമാലി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് വാഹനം റവന്യു വകുപ്പിന് കൈമാറിയത്. എന്നാൽ, കൃത്യമായ അറ്റകുറ്റപ്പണികളോ പരിപാലനമോ ഇല്ലാതെ വാഹനം ഉപയോഗിച്ചതാണ് തകരാറിന് വഴിവെച്ചതെന്ന് ആരോപണമുയരുന്നുണ്ട്.
തകരാറിലായ വാഹനം പിന്നീട് പട്ടികവർഗ വികസന ഓഫിസിലേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനം അടിമാലിയിലെ വർക് ഷോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കാവശ്യമായ തുക ഇതുവരെ റവന്യു വകുപ്പിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് പട്ടികവർഗ വികസന ഓഫിസ് അധികൃതർ വ്യക്തമാക്കി. വാഹനം പ്രവർത്തനരഹിതമായതോടെ, നിലവിൽ വലിയ തുക ടാക്സി ഇനത്തിൽ ചെലവഴിച്ചാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇടമലക്കുടിയിലേക്ക് യാത്ര ചെയ്യുന്നത്.
