തിരുവനന്തപുരം നഗരത്തിൽ ലഹരിമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ (KAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശി ഡൊമിനിക് പീറ്റർ (32) ആണ് പിടിയിലായത്.
കഴക്കൂട്ടം, തമ്പാനൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകൾ പരിധിയിലായി ഏകദേശം 9 ലഹരിമരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ ലഹരിമരുന്ന് വിൽപനയും കടത്തും തുടരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരമാണ് പ്രതിയെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്. ലഹരിമരുന്ന് വിൽപ്പനയിലും കടത്തിലും സ്ഥിരമായി ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
