രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വൻ വർധന. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറൊന്നിന് 42 രൂപയാണ് പുതുതായി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 3113 രൂപയും, കൊച്ചിയിൽ 3131 രൂപയുമാണ് പുതിയ നിരക്ക്. ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ 1698 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വില 3113 രൂപയായി കുതിച്ചുയർന്നിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ 1433 രൂപയുടെ വർധനവാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്.
ഇറാൻ – യുഎസ് സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കൂടാൻ കാരണമായത്. ഇതിനൊപ്പം അഞ്ചു കിലോ ഭാരമുള്ള ഫ്രീട്രേഡ് (എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സിലിണ്ടറൊന്നിന് 11 രൂപയാണ് വർധിപ്പിച്ചത്. ഇതനുസരിച്ച് ഡൽഹിയിൽ എഫ്ടിഎൽ സിലിണ്ടറിന്റെ പുതിയ വില 821.50 രൂപയാണ്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.
ഈ വർഷം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 993 രൂപയും, ഏപ്രിൽ ഒന്നിന് 195.50 രൂപയും വർധിപ്പിച്ചിരുന്നു. കൂടാതെ ജനുവരി 1-ന് 111 രൂപയും, ഫെബ്രുവരിയിൽ 49 രൂപയും, മാർച്ച് 1-ന് 31 രൂപയും, മാർച്ച് 7-ന് 115 രൂപയും വീതമാണ് വർധിപ്പിച്ചത്.
വില വർധനവ് ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി ഈ മേഖലയെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, ഹോട്ടലുകൾ ഭക്ഷണ വിഭവങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായേക്കും എന്ന ആശങ്കയും ശക്തമാണ്.
