മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിക്കെതിരെ രൂക്ഷ വിമർശനവുമായി നടി അൻസിബ ഹസൻ രംഗത്ത്. സംഘടനയിലെ ഭാരവാഹിയായ ടിനി ടോമിനെതിരെയാണ് നടി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ടിനി ടോം ഒരു സാമൂഹിക വിപത്താണെന്നും, അദ്ദേഹത്തിനെതിരെ കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അൻസിബ ഹസൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഘടനയുടെ പ്രസിഡന്റായ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ ടിനി ടോമിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നടി ആരോപിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹിൽ പാലസ് എസ് ഐ രേഷ്മ എന്നിവർക്കെതിരെ മൊഴി നൽകാനാണ് നടി എത്തിയത്. തന്നെ ജിഹാദിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നതായി അൻസിബ ഹസൻ വെളിപ്പെടുത്തി. താൻ നേരിട്ട പ്രശ്നങ്ങൾ സംബന്ധിച്ച് അമ്മയിൽ പരാതി നൽകിയിരുന്നെങ്കിലും, വിഷയത്തിൽ ചർച്ച നടത്താനോ നടപടിയെടുക്കാനോ നേതൃത്വം തയ്യാറായില്ലെന്നും നടി കൂട്ടിച്ചേർത്തു.