തെക്കൻ ലബനനിലെ കൂടുതൽ മേഖലകളിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർദേശം നൽകി. ഹിസ്ബുല്ലയുമായുള്ള കനത്ത പോരാട്ടത്തിനിടെ, തന്ത്രപ്രധാനമായ ബൂഫോ കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. 900 വർഷം പഴക്കമുള്ള ഈ ചരിത്രപരമായ കോട്ട, 2000-ൽ ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് വീണ്ടും അവരുടെ നിയന്ത്രണത്തിലാകുന്നത്.
നിലവിൽ തെക്കൻ ലബനനിലെ ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇവിടം മുതൽ 10 കിലോമീറ്റർ തെക്കോട്ട് സഹറാനി നദി വരെയുള്ള മേഖലകളിലാണ് നിലവിൽ സൈനിക നീക്കങ്ങൾ പുരോഗമിക്കുന്നത്. ഹിസ്ബുല്ലയുടെ സ്വാധീനത്തിലുള്ള മുഴുവൻ പ്രദേശങ്ങളും പിടിച്ചെടുക്കുമെന്ന് ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 ലക്ഷത്തിലേറെ പേർക്ക് ലബനനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3370 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ മാത്രം 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം, ഇസ്രയേൽ സേനയ്ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും, ഒരു ഡ്രോൺ വെടിവെച്ചിട്ടെന്നും ഹിസ്ബുല്ല നേതൃത്വം അവകാശപ്പെട്ടു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് വിവിധ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
