അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവയിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ മുൻനിർത്തി ഏർപ്പെടുത്തിയിരുന്ന തീരുവയിലാണ് ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം, പെട്രോളിന്റെ കയറ്റുമതി തീരുവ മൂന്ന് രൂപയിൽ നിന്ന് ഒന്നര രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഡീസലിന്റെ തീരുവ 16.5 രൂപയിൽ നിന്ന് 13.5 രൂപയായും കുറച്ചു. വ്യോമയാന ഇന്ധനമായ എടിഎഫ് (ATF) കയറ്റുമതിക്ക് ബാധകമായിരുന്ന തീരുവ 16 രൂപയിൽ നിന്ന് 9.5 രൂപയായും പുനർനിർണയിച്ചു.
എണ്ണ ഉൽപ്പാദന കമ്പനികൾക്ക് ആശ്വാസം പകരുന്ന നടപടി നാളെ മുതൽ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങളും വിപണിയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഇന്ധന കയറ്റുമതി തീരുവയിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയത്.