എറണാകുളം പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജെൻസൻ എന്നയാളെ തേവര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളുരുത്തി വെളിയിൽ വെച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായിരുന്നുവെന്നും, ഇതേചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ പിതാവും മറ്റൊരു വ്യക്തിയും സ്ഥലത്തുണ്ടായിരുന്നു. ഇവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും.
