രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആവശ്യകതയിൽ പെട്ടെന്നുണ്ടായ വർധനവിനിടയിലും ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ശക്തമായ നടപടികൾ സ്വീകരിച്ചതായി കേരള ഓയിൽ ഇൻഡസ്ട്രി സംസ്ഥാനതല കോഓർഡിനേറ്റർ ഗീതിക മെഹ്റ അറിയിച്ചു. കൃത്യമായ ലോജിസ്റ്റിക് ഏകോപനത്തിലൂടെ വിതരണം സുഗമമാക്കാനാണ് കമ്പനികളുടെ തീരുമാനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ കാർഷിക പ്രവർത്തനങ്ങളും വിളവെടുപ്പും സജീവമായതാണ് ഇന്ധന ഉപഭോഗം ഉയരാൻ കാരണമായത്. കൂടാതെ, ഇതര വിതരണക്കാരെ അപേക്ഷിച്ച് പൊതുമേഖലാ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുറവായതിനാൽ വാണിജ്യ ഉപഭോക്താക്കൾ ഇവിടേക്ക് മാറിയതും ആവശ്യകത വർധിപ്പിച്ചു.
രാജ്യവ്യാപകമായുള്ള ടെർമിനലുകൾ, ഡിപ്പോകൾ, പൈപ്പ്‌ലൈനുകൾ, എൽപിജി ബോട്ടിലിങ് പ്ലാന്റുകൾ എന്നിവയുടെ ശൃംഖല വഴി വിതരണം കാര്യക്ഷമമായി തുടരുകയാണെന്ന് ഗീതിക മെഹ്റ വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ നീക്കം വേഗത്തിലാക്കാൻ വിതരണ വിഭാഗങ്ങളും ഗതാഗത സംവിധാനങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ഭരണകൂടങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ തടസ്സരഹിത വിതരണം സാധ്യമാക്കുന്നു.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ആവശ്യമായ ശേഖരം ലഭ്യമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അവർ ഉറപ്പുനൽകി. സ്റ്റോക്ക് നില കൃത്യമായി വിലയിരുത്തി ലോജിസ്റ്റിക്സിലും വിതരണ ആസൂത്രണത്തിലും കമ്പനികൾ ജാഗ്രത പുലർത്തുന്നുണ്ട്. ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് അംഗീകൃത ഏജൻസികളുടെയും എണ്ണ വിപണന കമ്പനികളുടെയും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
