സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കർശന പരിശോധന നടത്തി. മലപ്പുറം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2026 ഫെബ്രവരി 2-ന് ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകളിൽ ഒരേസമയം പരിശോധന നടന്നത്.
കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും, കാസർഗോഡ് ചിറ്റരിക്കാൽ പ്രദേശത്തെ സജിയുടെ വീട്ടിലുമാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വസതിയിലും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.
