നിയമസഭാ സമ്മേളനത്തിനിടെ നടന്ന നയപ്രഖ്യാപന പ്രസംഗ വേദിയിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കാത്ത സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്നതാണ് ഔദ്യോഗിക പ്രോട്ടോക്കോളെന്നും എന്നാൽ സഭയിൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടുമോ എന്ന ചോദ്യത്തിന്, നിലവിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ നിരീക്ഷിച്ച ശേഷം മാത്രം തീരുമാനമെടുക്കാമെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്.
അതേസമയം, വന്ദേമാതരം പൂർണമായി ആലപിക്കാത്ത വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. വന്ദേമാതരം ആലപിക്കുമ്പോൾ ദേശീയ ഗാനത്തിന് നൽകുന്നതുപോലെ എഴുന്നേറ്റ് നിൽക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ നടന്ന ചർച്ചകൾക്ക് ശേഷം എഴുന്നേറ്റ് നിന്നാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
