സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് രാജി. നിലവിലെ സാഹചര്യത്തിൽ സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചത്. അന്നത്തെ ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു ഈ നിയമനം നടന്നത്. ഇതിൽ പ്രേംകുമാർ അന്ന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
റസൂൽ പൂക്കുട്ടിയുടെ രാജിക്ക് പിന്നാലെ, പുതിയ ചെയർമാനെ കണ്ടെത്താനുള്ള ആലോചനകൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. എന്നാൽ, നിലവിൽ സിനിമയിലെ തിരക്കുകൾ കാരണം ഒരു സ്ഥാനവും ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് ജഗദീഷ് സാംസ്കാരിക വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമ്മാതാവുമാണ് ദീപു കരുണാകരൻ.
ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന മധുപാലും നേരത്തെ രാജിവെച്ചിരുന്നു.
