Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

സ്വകാര്യ മേഖലയിലെ നിക്ഷേപ പ്രതിസന്ധി: തൊഴിലില്ലായ്മ രൂക്ഷമാകുന്നു

📅 May 26, 2026 | BY SUDHEER KABEER

പാറ്റ ജനതാ പാർട്ടിക്ക് (സിജെപി) ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് 2 കോടിയിലേറെ പേർ പിന്തുണയുമായി എത്തിയതിനു പിന്നിൽ ബിരുദധാരികളായ യുവാക്കളുടെ കനത്ത തൊഴിലില്ലായ്മ മാത്രമല്ല സ്വകാര്യ മേഖലയിലെ പുതിയ സംരംഭങ്ങളുടെ അഭാവവും പ്രധാന കാരണമായി മാറുന്നു. കോർപറേറ്റ് കമ്പനികൾ റെക്കോർഡ് ലാഭം നേടുമ്പോഴും പുതിയ നിക്ഷേപങ്ങൾ നടത്താൻ വിമുഖത കാട്ടുകയാണ്.

ഗൾഫ് യുദ്ധവും രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതിച്ചെലവിലും കമോഡിറ്റി വിലയിലുമുള്ള വർധനയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നികുതി ഇളവുകളും മികച്ച പശ്ചാത്തല സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടും സ്വകാര്യ മൂലധന നിക്ഷേപം കാര്യമായി ഉയരുന്നില്ല. ഇതിന്റെ പ്രത്യാഘാതം എന്നോണം ബിരുദധാരികളായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 40% വരെ വർധിച്ചിട്ടുണ്ട്.

രാജ്യത്ത് സ്വകാര്യ മൂലധന നിക്ഷേപം ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയത് 2007ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു. അക്കാലത്ത് ആഭ്യന്തര ഉൽപാദനത്തിന്റെ 27% സ്വകാര്യ മുതൽമുടക്ക് ഉണ്ടായി. എന്നാൽ, ടാറ്റ, അംബാനി, അദാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകളുടെ നിലവിലെ മുതൽമുടക്ക് ജിഡിപിയുടെ 10% മുതൽ 11% വരെ മാത്രമാണ്. അതേസമയം, കോർപറേറ്റ് ലാഭം ജിഡിപിയുടെ 6.9% വരെ ഉയർന്ന് 7.1 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു.

ധനമന്ത്രി നിർമല സീതാരാമനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനും ഉൾപ്പടെയുള്ളവർ കോർപറേറ്റുകളുടെ നിക്ഷേപ മന്ദതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ജിഎസ്ടി നിരക്കുകളിൽ വരുത്തിയ വൻ ഇളവുകളും 400 ഉപഭോക്തൃ ഉൽപന്നങ്ങളുടെ നിരക്ക് കുറച്ചതും പ്രതീക്ഷിച്ച ഫലം നൽകിയില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ ഈ നടപടികൾ കാര്യമായ ഇടിവുണ്ടാക്കുകയും ചെയ്തു.

കോർപറേറ്റുകൾ മുതൽമുടക്കാത്തതിന്റെ പ്രധാന കാരണങ്ങൾ:

1. ലാഭം പുതിയ സംരംഭങ്ങളിലേക്ക് മാറ്റുന്നതിന് പകരം അത് കുന്നുകൂട്ടുകയും ഫാമിലി ഓഫിസ് നിക്ഷേപങ്ങളിലേക്കും ധനകാര്യ വിപണിയിലേക്കും തിരിച്ചുവിടുകയും ചെയ്യുന്നു.
2. ഐപിഒ വഴി സമാഹരിക്കുന്ന വൻ തുകകൾ പഴയ കടബാധ്യതകൾ തീർക്കാനോ മറ്റു കമ്പനികളെ ഏറ്റെടുക്കാനോ ഉപയോഗിക്കുന്നു.
3. വിദേശ പ്രൈവറ്റ് ഇക്വിറ്റികൾ ഐപിഒ പൂർത്തിയാകുന്നതോടെ ഓഹരികൾ വിറ്റ് ലാഭത്തോടെ പിൻവാങ്ങുന്നു.
4. അനുമതികൾ ലഭിക്കാനുള്ള കാലതാമസവും നയങ്ങളിലെ അനിശ്ചിതത്വവും റഗുലേറ്ററുടെ പെട്ടെന്നുള്ള നടപടികളും വലിയ തിരിച്ചടിയാകുന്നു.
5. ഗൾഫ് യുദ്ധം മൂലം നിക്ഷേപകർ ‘വെയ്റ്റ് ആൻഡ് വാച്ച്’ എന്ന നിലപാടിൽ തുടരുന്നത് വിപണിയെ ബാധിക്കുന്നു.

Uploaded Image
« Newer Post Older Post »
Link Copied! ✅