പാവറട്ടിയിൽ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച പരാതി തപാൽ വകുപ്പ് തിരിച്ചയച്ചു. പാവറട്ടി കൈതമുക്ക് നാലകത്ത് പള്ളത്ത് വീട്ടിൽ മുഹമ്മദ് അഷറഫിന്റെ ഭാര്യ ഷഫ്നയാണ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അഭിഭാഷകനായ സുജിത്ത് അയിനിപ്പുള്ളി മുഖേന അയച്ച കത്താണ് തപാൽ വഴി തിരികെ ലഭിച്ചത്.
സംസ്ഥാനത്തെ ഉന്നത ഭരണാധികാരിയുടെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തപാൽ വകുപ്പ് കത്ത് മടക്കിയത്. സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെയുണ്ടായ ഈ സംഭവം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. സാധാരണക്കാരുടെ പരാതികൾ പോലും പരിഹരിക്കപ്പെടാത്ത അവസ്ഥയിലേക്ക് ഭരണകാര്യങ്ങൾ മാറിയെന്ന വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ് തപാൽ വകുപ്പിന്റെ ഈ നടപടി.
