അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ കുടുംബത്തിന്റെ തീരുമാനം. കേസിൽ ശിക്ഷിക്കപ്പെടാത്ത പ്രതികൾക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് കുടുംബം ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മധുവിന്റെ കുടുംബാംഗങ്ങൾ അടുത്തയാഴ്ച മുഖ്യമന്ത്രിയെ നേരിൽ കാണും. സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നും നിയമസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മധുവിന്റെ സഹോദരി സരസു വ്യക്തമാക്കി.
“മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു. അപ്പീൽ പോകാതിരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു. ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത്. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും” എന്ന് സരസു കൂട്ടിച്ചേർത്തു. കേസിൽ നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം.